നിനക്ക് മറ്റത്ണ് ?

December 10, 2011

“എന്താണ് പീര്യഡ്സിന്റെ മനശ്ശാസ്ത്രം? അവള്‍ക്ക് മാത്രമുള്ളത് എന്ന അറിവില്‍നിന്നുയരുന്ന അപകര്‍ഷതാബോധമാണോ? ഇനി അതല്ല, അവളുടെ അഭിമാനമായിത്തീര്‍ന്നേക്കാം എന്ന് അവന്‍ ഭയക്കുന്ന ഒരു പ്രക്രിയയെ ഭാഷയില്‍നിന്ന് തുടച്ചുനീക്കി ആശ്വാസം കണ്ടെത്താനുള്ള ശ്രമമാണോ?”

സാറാ ജോസഫിന്റെ ‘മാറ്റാത്തി’യില്‍, ഒറ്റവായനയ്ക്ക് ശേഷം മറക്കാതെ മനസ്സില്‍ തങ്ങിയ ചില ഭാഗങ്ങളിലൊന്നാണിത്. ലൂസിയെ കോളെജിലെ മാഷ് ലൈംഗീകമായി അതിക്രമിച്ചതിന് ശേഷം അവള്‍ക്ക് ശ്ശര്‍ദ്ദിക്കാന്‍ വരുന്നു. എത്ര ശ്ശര്‍ദ്ദിച്ചിട്ടും ആ അറപ്പ് മാറുന്നില്ല. അവളവസാനം വായില്‍ വിരലിട്ട് എല്ലാം പുറത്ത് കളയാന്‍ നോക്കുന്നു. അപ്പോള്‍ ലൂസിയും അവളുടെ സുഹൃത്ത് സുന്ദരിയും തമ്മില്‍ ഒരു സംഭാഷണമുണ്ട്. അതിങ്ങനെ.
‘ലൂസിയുടെ വിളര്‍ത്ത മുഖവും പാറിപ്പറന്ന തലമുടിയും ക്ഷീണിച്ച കണ്ണുകളും കണ്ട് സുന്ദരി സംശയത്തോടെ ചോദിച്ചു. “നിനക്ക് മറ്റത്ണ്?” “ന്തൂട്ട് മറ്റത്?” ലൂസിക്ക് ദേഷ്യം വന്നു. ‘മറ്റത്’ എന്ന പ്രയോഗം ലൂസിക്കിഷ്ടമല്ല. പൊറത്തായീന്നും പറഞ്ഞുകൂടാ. എന്ന്യൊന്നും ആരും പൊറത്താക്കീട്ടില്ല. എന്ന് പറയും. മാസക്കുളി എന്നുപറഞ്ഞാല്‍ ലൂസി കളിയാക്കും. ഞാനേയ് ദിവസേന കുളിക്കാറ്ണ്ട്. മാസത്തിലല്ലാട്ടാ. പിന്നെ ഉള്ളത് ആര്‍ത്തവമാണ്. അതി കേട്ടാല്‍ സുന്ദരിക്കും ലൂസിക്കും ഒരുപോലെ അത് പെണ്ണുങ്ങളുടെ കാര്യമല്ലാന്ന് തോന്നും. ന്നാ ഇംഗ്ലീഷിലാ പറയാം. പിരീഡ്സ് മെന്‍സസ്…മത്യാ? ലൂസി കളിയാക്കും. പിന്നേ…സെന്‍സസ്!

സുന്ദരി തോറ്റുു. ഇംഗ്ലീഷിലും മലയാളത്തിലും സംസ്കൃതത്തിലും മനസ്സില്‍ പിടിച്ച ഒരു വാക്കില്ലേ ഇതിന്, എന്ത് കഷ്ടാ!’
ഇതൊക്കെ എന്റെയും പ്രശ്നങ്ങളാണ്. പെണ്ണുങ്ങളുടെ ലൈംഗീകാവയവങ്ങള്‍ പോലെ, ഈ പ്രക്രിയയ്ക്കും മലയാളത്തില്‍ കൊള്ളാവുന്ന, ഇഷ്ടം തോന്നുന്ന വാക്കുകളെന്തെങ്കിലുമുള്ളതായി ഞാന്‍ കണ്ടട്ടില്ല. ഒന്നുമൊന്നും ഇഷ്ടപ്പെടാതെ അവസാനം ഇംഗ്ലീഷിനെ കൂട്ട് പിടിച്ചിരിക്കുന്നു ഞാന്‍. ഇംഗ്ലീഷ് വലിയ സ്ത്രീസമത്വ ഭാഷയൊന്നുമല്ല. എല്ലാത്തിലും കെടക്കുന്നു ജാതി, നിറം, ലിംഗം. എന്നാലും ഇപ്പോള്‍ തല്‍ക്കാലം periods തന്നെയാണ് രക്ഷ.
ആദ്യ പീര്യഡ്സിന് പിന്നെയും വാക്കുകളുണ്ട്. അതിലെനിക്കേറ്റവും ഇഷ്ടപ്പെട്ടത് പുഷ്പിത എന്ന വാക്കാണ്. പക്ഷെ വയറ് വേദനിച്ച് കരയുന്ന സുഹൃത്തിന്റടുത്ത് ‘നീ പുഷ്പിതയായേന്റെയാണാ?’ എന്ന് ചോദിക്കാന്‍ പറ്റില്ലല്ലോ. ഋതുമതിയിലെ പ്രാസമൊക്കെക്കൊള്ളാം. പക്ഷെ ആ ഋ ഒരു വിചിത്രജന്തുവിനെപ്പോലെ കുറച്ചൊക്കെ പേടിപ്പിക്കുന്നു. പിന്നെയുള്ള തീണ്ടാരി തെരണ്ടല്‍ എന്ന വാക്കുകളൊക്കെ തീരെ ഭംഗിയില്ലാത്തതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ വാക്കൊക്കെ ഞാന്‍ പഠിക്കുന്നത് തന്നെ എസ് കെ പൊറ്റെക്കാട്ടിന്റെ ഏതോ നോവലില്‍ നിന്നാണ്. എന്റെ സുഹൃത്തുക്കളില്‍ പലരും ഇതൊന്നും കേട്ടിട്ടില്ല എന്നും എനിക്കുറപ്പാണ്.

ലൈംഗീകതയിലേയ്ക്ക് വരുമ്പോള്‍ സ്ത്രീയ്ക്ക് സ്വന്തമായി അങ്ങനെയിപ്പൊ ഒന്നും വേണ്ട എന്ന പുരുഷന്റെ തോന്നലാണ് വാക്കുകളുടെ അഭാവത്തിന് കാരണം എന്ന് കരുതാം.അവനെക്കൂടാതെ അവള്‍ക്ക് രതിസുഖം സാദ്ധ്യമാണ് എന്നതിന്റെയൊക്കെ തെളിവാണല്ലോ clitoris. (ഇല്ല. അതിനും കണ്ണീക്കണ്ട മലയാളം? വാക്കുകളൊന്നും ഉപയോഗിക്കാന്‍ ഞാന്‍ തയ്യാറല്ല). എന്താണ് പീര്യഡ്സിന്റെ മനശ്ശാസ്ത്രം? അവള്‍ക്ക് മാത്രമുള്ളത് എന്ന അറിവില്‍നിന്നുയരുന്ന അപകര്‍ഷതാബോധമാണോ? ഇനി അതല്ല, അവളുടെ അഭിമാനമായിത്തീര്‍ന്നേക്കാം എന്ന് അവന്‍ ഭയക്കുന്ന ഒരു പ്രക്രിയയെ ഭാഷയില്‍നിന്ന് തുടച്ചുനീക്കി ആശ്വാസം കണ്ടെത്താനുള്ള ശ്രമമാണോ? അറിയില്ല.
ആറാം ക്ലാസ്സ് തൊട്ടാണ് (എന്റെ കൂടെപ്പഠിച്ച) പെണ്‍കുട്ടികളുടെയുള്ളില്‍ പീര്യഡ്സ് എന്ന ആശയം കടന്നുവരാന്‍ തുടങ്ങുന്നത്. ആറാം ക്ലാസ്സില്‍ ഭാവിമുലകളുടെ സ്ഥാനത്ത് അതിഭയങ്കരമായ വേദന അനുഭവപ്പെട്ടപ്പോള്‍ എന്തോ മാരകരോഗമാണെന്ന് വിചാരിച്ച് അമ്മയോട് സംശയം ചോദിക്കുമ്പോഴാണ് വരാനിരിക്കുന്ന വന്‍വിപത്തിനെപ്പറ്റി എനിക്കറിവു ലഭിക്കുന്നത്. അടുത്തുതന്നെ ‘അത്’ ഉണ്ടാവുമത്രേ. പിന്നെ സ്കൂളിലെത്തിയപ്പോള്‍ എല്ലാവര്‍ക്കും പറയാന്‍ ഇതുതന്നെ കാര്യം. നിനക്കായോ? എനിക്കായില്ല. അടുത്തുതന്നെ ആവും.എങ്ങനെയാണ് ആയാല്‍ അറിയുക? അതായാല്‍ മരിച്ചുപോവുമോ? അതായില്ലെങ്കിലെന്തു ചെയ്യും? അങ്ങനെയങ്ങനെ അവസാനമില്ലാത്ത സംശയങ്ങള്‍. God of Small Things ല്‍ അരുന്ധതി റോയുടെ റാഹേല്‍ സ്കൂളിലെ മുതിര്‍ന്ന പെണ്‍കുട്ടികളുടെ നെഞ്ചത്തിടിക്കുന്നുണ്ട്. അവര്‍ക്ക് വേദനിക്കുമോ എന്നറിയാന്‍. അത് ആ പ്രായത്തില്‍ വളരെ സ്വാഭാവികമായ കാര്യവുമാണ്. കാരണം ബാക്കിയുള്ളവരില്‍ എന്തെന്ത് മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നറിയാന്‍ ഒടുങ്ങാത്ത ജിജ്ഞാസയായിരിക്കും അപ്പോഴൊക്കെ. ഞാനും എന്റെ സുഹൃത്തും സ്കൂളിലെ എല്ലാ ചേച്ചിമാരെയും നോക്കി അവര്‍ക്ക് ‘അത് ആയിട്ടുണ്ടോ ഇല്ലയോ എന്ന് കൂലംകഷമായി ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. അവസാനം ഏഴാം ക്ലാസ്സില്‍ ഞാന്‍ പുഷ്പിതയായപ്പോള്‍ കൂട്ടുകാരിയോട് എന്താണ് പറയേണ്ടതെന്നറിയതെ ഞാന്‍ കുഴങ്ങി. ലൂസിയ്ക്കും സുന്ദരിക്കും അനുഭവപ്പെട്ട അതേ വൈക്ലബ്യം. അതൊരു ഇംഗ്ലീഷ് മീഡീയം സ്കൂളായിരുന്നു. മലയാളത്തില്‍ സംസാരിച്ചാല്‍ പിഴയുണ്ടായിരുന്നു. എന്നാലും അന്നും ഇന്നും എപ്പോഴും എല്ലാവരും മലയാളത്തില്‍ത്തന്നെയാണ് സംസാരിച്ചിരുന്നത്. പക്ഷെ അന്ന്, തുടയിടുക്കില്‍ ഒരു കുഞ്ഞുപ്രപഞ്ചം ഒളിപ്പിച്ച് സ്കൂളില്‍ പോയ എനിക്ക് ഇംഗ്ലീഷിലേയ്ക്ക് തിരിയേണ്ടി വന്നു. അല്ലാതെന്ത് ചെയ്യാന്‍?!

ആദ്യത്തെ ഒരാവേശമൊക്കെ കെട്ടടങ്ങിക്കഴിഞ്ഞതിനുശേഷം പതുക്കെപ്പതുക്കെ മാസാമ്മാസമുള്ള ഈ സംഭവത്തോട് വെറുപ്പായിത്തുടങ്ങി. എന്താണ് അതിന്റെ ആവശ്യം? ആര്‍ക്കുള്ള വഴിപാടാണിത്? മൂന്നോ നാലോ ദിവസം (പലര്‍ക്കും പലതുപോലെയാണ്. എനിക്കിങ്ങനെയും). മാത്രം നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയൊന്നുമല്ല ഇത്. അത് ഒരു തുടര്‍പ്രക്രിയയാണ്. ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്നിലേയ്ക്കെന്ന് പറഞ്ഞ് അന്തമില്ലാതെ പോകുന്ന ഒരു പരമ്പര. പീര്യഡ്സ് ആവുന്നതിനു മുമ്പ് ഓവുലേഷന്‍ (അണ്ഡോല്‍പ്പാദനം? ദേ കിടക്കുന്നു വേറൊരു സാധനം)സമയത്ത് മുലകളില്‍ കലശലായ വേദന. ഓരോ ക്ലാസ്സും കൂടുന്നതിനനുസരിച്ച് അതിന്റെ വിഷമതകളും കൂടിക്കൂടി വന്നു. ആ സമയത്ത് ചാടാന്‍ പറ്റില്ല. അന്നാണെങ്കി ബാസ്കറ്റ്ബോളിന്റെ അസ്കിതയുമുണ്ടായിരുന്നു. ഒന്നനങ്ങിയാല്‍ തീര്‍ന്നു. ഇപ്പൊ വണ്ടിയോടിക്കലാണ് പ്രശ്നം. ഗട്ടറുകളില്‍ ചാടിയാല്‍ പണി കിട്ടും. ഗട്ടറില്ലാത്ത റോഡില്ലല്ലോ. അപ്പൊപ്പിന്നെ ഇങ്ങനെ ചാടിച്ചാടി വേദനിച്ച് വേദനിച്ച് പോകണം. അടുത്ത കുരിശ് പീര്യഡ്സിന്റെ തന്നെ സമയത്തെ വയറുവേദനയാണ്. അതിനെപ്പറ്റി നേരത്തേ അറിവുണ്ടായിരുന്നു. ചേച്ചിക്ക് പലപ്പഴും ഇങ്ങനെ അതിഭയങ്കര വേദന വരുന്നതും നിലവിളിക്കുന്നതുമൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് പക്ഷെ എന്തോ ഭാഗ്യത്തിന് വല്ലപ്പോഴുമേ അങ്ങനെ വേദന വന്നിരുന്നുള്ളൂ. എന്നാല്‍ അങ്ങനെയുണ്ടായപ്പോഴൊക്കെ ഞാന്‍ എന്നെത്തന്നെ ശപിച്ചു. ചിലപ്പോള്‍ വേദന കൂടുമ്പോള്‍ ശ്ശര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ചിലപ്പോഴൊക്കെ വേദനസംഹാരികളുപയോഗിച്ചു. പക്ഷെ അതും ആരോഗ്യത്തിന് ഗുണം ചെയ്യില്ല. എന്തൊക്കെ വയ്യാവേലികള്‍! പിന്നെ ഈ സാധനം വന്നാല്‍ ചോര തടയാന്‍ എന്തെങ്കിലും വേണമല്ലോ. ആദ്യം എനിക്ക് എന്റെ അമ്മ തുണിയാണ് തന്നത്. അതിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. അത് കഴുകേം പിടിക്കേമൊക്കെ വേണം. പിന്നെ സാനിറ്ററി നാപ്കിന്‍ അഥവാ pad (നോക്കൂ, അവിടെയുമില്ല പൊന്നു മലയാളം)ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ കുറച്ചൊരാശ്വാസമായി. അതിങ്ങനെ വലിച്ചൂരി കളഞ്ഞാ മതിയല്ലോ. എന്നാലും മെത്തയില്‍ കറയാകല്‍, പാഡ് കൊണ്ട് മുറിഞ്ഞ് നീറല്‍ തുടങ്ങിയ അസ്കിതകളേറെ.
എന്നിരുന്നാലും പതുക്കെപ്പതുക്കെ എന്റെ ഗര്‍ഭപാത്ര വിലാപത്തെ (പീര്യഡ്സിനെ ഇംഗ്ലീഷില്‍ ആലങ്കാരികമായി cry of the womb എന്ന് വിളിക്കാറുണ്ടെന്ന് പറഞ്ഞു തന്നു, എന്റെ പത്താംക്ലാസ്സിലെ ബയോളജി പാഠപുസ്തകം) ഞാന്‍ കുറച്ചൊക്കെ സ്നേഹിച്ചുതുടങ്ങി. അവളൊരു കുഞ്ഞപ്സരസ്സല്ലേ! അവളല്ലേ എന്നെ ഞാനാക്കുന്നതില്‍ ചെറുതല്ലാത്തൊരു പങ്ക് വഹിക്കുന്ന ദേവത. എന്തെന്തു നേരമ്പോക്കുകളാണ് കള്ളിക്ക്! കുളി തെറ്റിയാല്‍ കുഞ്ഞുവാവ. തെറ്റാത്ത കുളി നോക്കി വാവ വേണോ വേണ്ടയോന്ന് തീരുമാനിക്കാം. ഹമ്പടി കേമീ! ഈ പ്രപഞ്ചത്തിനെയാണോ ഹേ പുരുഷാ നിങ്ങള്‍ കേവലഭാഷയിലെ ഏങ്കോണിപ്പുകള്‍ കൊണ്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അത് സാദ്ധ്യമല്ലെന്ന് എന്നാണ് നിങ്ങള്‍ക്ക് ബോധമുദിക്കുക?
നീല്‍ ആന്റ് നിക്കി എന്ന ഹിന്ദി പടത്തില് എനിക്കോര്‍മയുള്ള ഒരു കാര്യം അതിലെ നായകന് സ്കൂട്ടറോടിക്കുന്ന സ്ത്രീകളെ കാണാനിഷ്ടമാണത്രെ. അവരുടെ മുലകള്‍ ഇങ്ങനെ കുലുങ്ങുന്നതിലാണ് അതിന്റെ സൌന്ദര്യം എന്നാണയാളുടെ വാദം. ആയ്ക്കോട്ടെ. ആ സൌന്ദര്യം സൌന്ദര്യമാണെന്ന് തോന്നുന്നവരെല്ലാം എന്നാല്‍പ്പിന്നെ പീര്യഡ്സിന്റെ സൌന്ദര്യവും സൌന്ദര്യമാണെന്ന് പറയട്ടെ. അതിന് മാത്രമെന്താ ഒരാമാന്തം? അതിനുതക്ക ധൈര്യം വരുമ്പോള്‍, അപ്പോള്‍ മാത്രം നിങ്ങള്‍ ഭാഷക്കസറത്തുകള്‍ കാണിച്ച് ജയിക്കാന്‍ നോക്കുക.ഇവിടെയും പരാജയം ഏറ്റുവാങ്ങി രക്തക്കറയാല്‍ അഭിഷിക്തനാകുക. അല്ലാതെന്തു ചെയ്യാനാണ്? എന്റെ ചുകപ്പിന് നിങ്ങളുടെ ഭാഷയില്‍ വാക്കുകളില്ലത്രേ. ഇനിയും ജനിക്കാത്ത ആ വാക്കാകട്ടെ, നിങ്ങളുടെ ബോധത്തിനുമതീതമാണ്. അത് ഞങ്ങളുടെ ഗര്‍ഭപാത്രളുടെ, നിങ്ങള്‍ക്കജ്ഞവും അപ്രാപ്ര്യവുമായ ആഴക്കയങ്ങളില്‍ നീന്തിത്തിമിര്‍ക്കുകയാണ്.ലോകാവസാനത്തോളവും, അതിനുശേഷവും വരെ.

Top